സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. റഹീമിന് മാപ്പു നൽകാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോടതിയെ അറിയിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റിയാദ് ജയിലിൽ കഴിയുന്ന റഹീമിന് അധികം വൈകാതെ നാട്ടിലെത്താം.
കേസിലെ ഇരുവിഭാഗം അഭിഭാഷകരും ഇന്ന് കോടതിയിൽ എത്തിയിരുന്നു. നേരത്തെ ദയാധനമായി കൊല്ലപ്പെട്ട അനസ് അൽ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ട 15 മില്യണ്‍ റിയാൽ റിയാദ് ക്രിമിനിൽ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു.
അനുരഞ്ജന കരാറിൽ ഒപ്പിട്ട് കഴിഞ്ഞതിനാൽ ഇനി കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും. തുടർന്ന് കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത നീക്കം. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.
സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്രിയാണ് കൊല്ലപ്പെട്ടത്. ഈ കേസിലാണ് അബ്ദുൽ റഹീമിന് കോടതി വധശിക്ഷ വിധിച്ചത്.
മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി, ഉടൻ നാട്ടിലേക്ക്
Reading Time: < 1 minute






