dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India

വിദേശികൾക്ക് വ്യാജ ഇന്ത്യൻ പാസ്‍പോർട്ട് നിർമ്മിച്ച് നൽകുന്ന വൻ റാക്കറ്റ് പിടിയിൽ; 42 പേർ അറസ്റ്റിൽ

Reading Time: < 1 minute

ന്യൂഡൽഹി: വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ. 23 ഏജന്റുമാർ ഉൾപ്പെടെ 42 പേരെയാണ് ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. വിദേശികൾക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നിർമ്മിച്ച് നൽകുന്നതായിരുന്നു സംഘത്തിന്റെ രീതി. പിടിയിലായവരിൽ വിവിധ രാജ്യക്കാരുണ്ട്. ഇവരിൽ 13 പേർ ബംഗ്ലാദേശ് പൗരന്മാരാണ്.
പിടിയിലായവരിൽ 23 പേർ ഏജന്റുമാരായി പ്രവർത്തിച്ചിരുന്നവരാണെന്നും മറ്റുള്ളവർ വിദേശികളായ യാത്രക്കാരാണെന്നും ഡൽഹി പൊലീസ് പറഞ്ഞു. 13 ബംഗ്ലാദേശ് പൗരന്മാർക്ക് പുറമെ നാല് പേർ മ്യാൻമറിൽ നിന്നുള്ളവരും മൂന്ന് പേർ നേപ്പാളിൽ നിന്ന് ഇന്ത്യയിൽ എത്തിയവരും ഒരു അഫ്ഗാൻ പൗരനും അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി വിദേശയാത്ര ചെയ്യുന്നതിനാണ് ഇവരെല്ലാം വ്യാജ ഇന്ത്യൻ പാസ്‍പോർട്ട് സ്വന്തമാക്കിയതെന്നും പൊലീസ് കണ്ടെത്തി. അനധികൃതമായി ഇന്ത്യൻ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിൽ നിന്നെത്തിയ ശേഷം വ്യാജ രേഖകൾ ചമച്ച് ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഉഷ രംഗ്‍നാനി പറഞ്ഞു.
അറസ്റ്റിലായ ഏജന്റുമാരിൽ ഒൻപത് പേർ ബംഗാളിൽ നിന്നുള്ളവരാണ്. നാല് പേർ ഡൽഹിക്കാരും മൂന്ന് പേർ മഹാരാഷ്ട്രക്കാരും ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് പിടിയിലായത്. വിദേശികൾക്ക് വേണ്ടി ഇന്ത്യയിലെ ജനന സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകളാണ് ആദ്യം ഇവർ ഉണ്ടാക്കുന്നത്. പിന്നീട് ഇത് ഉപയോഗിച്ച് മറ്റ് രേഖകൾ നേടും. ഈ രേഖകൾ എല്ലാം സമർപ്പിച്ച് പാസ്‍പോർട്ട് സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.
പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു റാക്കറ്റിന്റെ പ്രവർത്തനം. നേരത്തെ യുഎഇയിൽ നിന്നെത്തിയ ഒരു ബംഗ്ലാദേശ് പൗരന്റെ പക്കൽ നിന്ന് വ്യാജ ഇന്ത്യൻ പാസ്‍പോർട്ട് കണ്ടെടുത്തിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശ് പൗരന്മാർക്ക് വ്യാജ ഇന്ത്യൻ പാസ്‍പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന സംഘം പിടിയിലായത്.

Leave a comment

Your email address will not be published. Required fields are marked *