കെഎസ്ആര്‍ടിസിയിലൂടെ ഇനി ഡ്രൈവിങ് പഠിക്കാം. ഡ്രൈവിങ് സ്കൂളിന് സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി ചെയർമാൻ ആന്‍റ് മാനേജിങ് ഡയറക്ടർക്ക് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകി. ഏറ്റവും മിതമായ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിങ് പരിശീലനം നൽകി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനും അർഹത നേടുന്നവർക്ക് ലൈസൻസ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനം കെഎസ്ആർടിസിയിലൂടെ നടപ്പാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉൾപ്പെടെ നൽകി അതാതിടങ്ങളിൽത്തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശാനുസരണം വിഭാവനം ചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കൂടുതൽ സമയം കൃത്യതയോടെയുള്ള പരിശീലനം നൽകി ദേശീയ – അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ 22 ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കുക. സ്റ്റാഫ് ട്രെയിനിങ് സെന്‍റർ പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര (RW), പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൾ (RW), ചിറ്റൂർ, കോഴിക്കോട് (RW), മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങി 22 ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.







