കാനഡയിലെ കുടിയേറ്റ പ്രത്യാഘാതങ്ങൾ കനേഡിയൻ ഇമിഗ്രേഷൻ മന്ത്രാലയം അവഗണിച്ചതായി റിപ്പോർട്ട്. കുടിയേറ്റവും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം നിസ്സംഗ മനോഭാവം സ്വീകരിച്ചതായി ബ്ലാക്ക് ലോക്കിൻ്റെ റിപ്പോർട്ട് പറയുന്നു. വിദേശ തൊഴിലാളികൾ തദ്ദേശീയരുടെ തൊഴിൽ നഷ്ടപ്പെടുത്തുകയോ, വേതനം കുറയാനിടയാക്കുകയോ ചെയ്തോ എന്ന കാര്യമടക്കം പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നാണ് റിപ്പോർട്ട്.
കുടിയേറ്റ തൊഴിലാളികൾ കാനഡയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങൾക്കൊപ്പം, പ്രാദേശിക തൊഴിലിടങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിസഡികളും നിരീക്ഷിക്കുന്നതാണ് ഇൻ്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാം. എന്നാൽ ചൂണ്ടിക്കാട്ടുന്ന പ്രത്യാഘാതങ്ങളും അവലോകനങ്ങളുമെല്ലാം ഇമിഗ്രേഷൻ മന്ത്രാലയം കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. 2014 മുതൽ 2022 വരെ 3,970,000 വിദേശ തൊഴിലാളികൾ കാനഡയിലേക്ക് എത്തിയതായാണ് കണക്കുകൾ. ഇതിൽ 34 വയസ്സിന് താഴെയുള്ള പുരുഷന്മാരാണ് കൂടുതൽ . ഭൂരിഭാഗവും, ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും വന്നവരാണ്. ഇതിൽ പകുതിയോളം പേരും കാനഡയിൽ സ്ഥിരതാമസക്കാരായി തുടരാൻ അപേക്ഷിച്ചവരാണ് എന്ന് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. കാനഡക്കാരായ തൊഴിലാളികളുടെ വേതനം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളൊന്നും മന്ത്രാലയത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടിലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.







