ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞർ നിരീക്ഷണത്തിൽ തുടരുന്നത് അസ്വീകാര്യമായ നടപടിയാണെന്ന് വിദേശകാര്യ മന്ത്രാലയം. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്ര വളപ്പിലുണ്ടായ അക്രമത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഇന്ത്യ ജസ്റ്റിൻ ട്രൂഡോ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു വർഷമായി കാനഡയിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഭീഷണിയും ഉപദ്രവവും നേരിടുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കഴിഞ്ഞ ദിവസം അക്രമമുണ്ടായ കോൺസുലർ ക്യാമ്പ് നടക്കുന്നിടത്ത് നയതന്ത്രജ്ഞർക്ക് സുരക്ഷ നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും കാനഡ അംഗീകരിച്ചില്ല. ഇത്തരം ഭീഷണികൾ വർദ്ധിച്ചുവരികയാണ്. വിഷയം കാനഡയുമായി സംസാരിച്ചതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കി. ബ്രാംപ്ടണിലെ ക്ഷേത്രവളപ്പിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കനേഡിയൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.







