ലോകമെങ്ങും ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വിജയം. ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി.
അധികാരം നഷ്ടപ്പെട്ട ശേഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അതിശക്തമായ തിരിച്ചുവരവാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 247 ഇലക്ട്രൽ വോട്ടുകൾ സ്വന്തമാക്കാൻ ട്രംപിന് കഴിഞ്ഞിട്ടുണ്ട്. കമല ഹാരിസിന് 214 ഇലക്ട്രൽ വോട്ടുകളാണ് നേടാനായത്. നിലവിലെ കണക്കുകൾ പ്രകാരം 10 സംസ്ഥാനങ്ങളിൽ ട്രംപും, 7 സംസ്ഥാനങ്ങളിൽ കമലയും വിജയിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിൽ ഏറെ നിർണായകമായ നോർത്ത് കാരലൈനയിലും ജോർജിയയിലും ട്രംപ് വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാകുകയും കമലയ്ക്ക് ലീഡ് നേടാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഡെമോക്രാറ്റിക് പാർട്ടി പ്രതിസന്ധിയിലാകുകയായിരുന്നു. സ്വിംഗ് സ്റ്റേറ്റുകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതാണ് ട്രംപിന്റെ മുന്നേറ്റത്തിന് ഊർജം പകർന്നത്. വിസ്കോൺസിൻ, പെൻസിൽവാനിയ, അരിസോണ, മിഷിഗൺ എന്നിവിടങ്ങളിൽ ട്രംപ് ലീഡ് ചെയ്യുകയാണ്. നിർണായകമായ സ്വിംഗ് സ്റ്റേറ്റുകളിൽ ട്രംപ് അനുഭാവികൾ ആഘോഷം തുടങ്ങിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.







