കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രംഗത്തെത്തി ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യൻ ഹൈകമ്മീഷണറെ കേസിൽപ്പെടുത്താൻ നോക്കുകയാണ്. ട്രൂഡോ മത തീവ്രവാദികൾക്ക് കീഴടങ്ങിയാണ് ഇന്ത്യയ്ക്കെതിരെ നീക്കം നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നിജ്ജറിന്റെ കൊലപാതകത്തിൽ ഉൾപ്പെടെ ഹൈ കമ്മീഷണർക്കെതിരെ കേസെടുക്കാൻ ഇന്ത്യയുടെ അനുവാദം കാനഡ തേടിയിരുന്നു. ശക്തമായ മറുപടി ഇന്ത്യൻ നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നത്. കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് അറസ്റ്റിലായത്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. എന്നാൽ, ഇവർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകുല്ലെന്നും അന്വേഷണ പരിധിയിലാണെന്നുമാണ് പൊലീസ് പറയുന്നത്.
