കാനഡ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം കാരണം 2023-ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ നല്‍കിയ പഠന പെര്‍മിറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കനേഡിയൻ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. ഇന്ത്യക്കാര്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം ഉടന്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സ്റ്റഡി പേര്‍മിറ്റ് അപേക്ഷകളില്‍ പകുതി മാത്രമേ ഇപ്പോള്‍ പ്രോസസ് ചെയ്യുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര ബന്ധത്തിലെ സ്ഥിതി മുന്നോട്ട് എങ്ങനെയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും വലിയ രീതിയില്‍ വിദ്യാർത്ഥികള്‍ രാജ്യത്തെത്തുന്നത് വെല്ലുവിളി സൃഷ്ടിക്കുക അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണാതീതമായാണ് വിദ്യാര്‍ത്ഥികള്‍ കാനഡയിലെത്തുന്നതെന്നും രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയായി കുറയ്ക്കുന്നതിനുള്ള നടപടിയുണ്ടാകും. ഈ വര്‍ഷത്തിന്റ ആദ്യ പകുതിയില്‍ തന്നെ ഇക്കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നയതന്ത്ര തര്‍ക്കം കാരണം പെര്‍മിറ്റ് പ്രോസസ്സ് ചെയ്യുന്ന കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയിരുന്നു. നിജ്ജാര്‍ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരെ ബന്ധിപ്പിക്കുന്ന തെളിവുകളുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജൂണില്‍ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
