പഞ്ചാബ്: മതത്തിന്റെയും വംശത്തിന്റെയും പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് നിരോധിത സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ കേസെടുത്ത് പഞ്ചാബ് പോലീസ്. അമൃത്സറിലെ ശ്രീ ദുർഗിയാന മന്ദിറിന് ഹിന്ദുമതത്തിൽ ചരിത്രപരമായ പ്രാധാന്യമില്ലെന്നും ക്ഷേത്ര മാനേജ്മെൻ്റിന് ഗേറ്റുകൾ അടച്ച് താക്കോൽ സുവർണ ക്ഷേത്ര ഭരണത്തിന് കൈമാറണമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പന്നൂ വ്യക്തമാക്കിയിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനുവരി 23 ന് അമൃത്സറിലെ സുൽത്താൻവിൻഡ് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സെക്ഷൻ 153 എ (മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 153 ബി (വിവിധ മത, വംശീയ, ഭാഷ, അല്ലെങ്കിൽ പ്രാദേശിക ഗ്രൂപ്പുകൾക്കിടയിൽ പൊരുത്തക്കേടും വിദ്വേഷവും വളർത്തുന്ന പ്രസ്താവനകൾ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുക),കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെ സെക്ഷൻ 505 (ഏതെങ്കിലും പ്രസ്താവനയോ കിംവദന്തിയോ റിപ്പോർട്ടോ ഉണ്ടാക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക) എന്നീ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.







