കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ 2026 ഫെബ്രുവരി വരെ പുറത്തുനിന്നുള്ള വിദ്യാർഥികളുടെ പ്രവേശനം വിലക്കി. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമൺ ഫ്രേസർ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വിക്ടോറിയ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉപരി പഠനം ലക്ഷ്യം വെക്കുന്ന വിദ്യാർഥികളെ ഇത് ബാധിക്കും. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം നിയന്ത്രിക്കാൻ നേരത്തെ കാനഡ തീരുമാനിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് കൊളംബിയയുടെ പുതിയ പ്രഖ്യാപനം.
ഇന്ത്യൻ വിദ്യാർഥികൾ കൂടുതലും പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുളള പ്രവിശ്യയാണ് ബ്രിട്ടീഷ് കൊളംബിയ. അന്തർദ്ദേശീയ വിദ്യാർഥികള്‍ക്കെതിരായ ചൂഷണം അവസാനിപ്പിക്കാനും പ്രവിശ്യയിലെ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ്നിയന്ത്രണം എന്നാണ് ഔദ്യോഗിക വിശദീകരണം. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് എത്തിയുള്ള കുടിയേറ്റം വർധിച്ചതോടെ കനഡയിൽ പാർപ്പിട ക്ഷാമം രൂക്ഷമായിരുന്നു.
കാനഡയിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ ജനസംഖ്യ പത്തു ലക്ഷത്തിലും അധികമാണ്. ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ. 37 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നാണ് കണക്ക്.
കഴിഞ്ഞ വർഷം 2023-ൽ, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി അഞ്ച് ലക്ഷം സ്ഥിര താമസക്കാരെയും ഒൻപത് ലക്ഷം അന്തർദ്ദേശീയ വിദ്യാർഥികളെയും പ്രവേശിപ്പിക്കാനായിരുന്നു കാനഡ ലക്ഷ്യമിട്ടത്. ഇത് നിയന്ത്രണമില്ലാത്ത കുത്തൊഴുക്കിന് കാരണമായി എന്നാണ് വിലയിരുത്തൽ. വിദേശ വിദ്യാർഥികളുടെ ഒഴുക്ക് കാരണം കഴിഞ്ഞ വർഷം 3,45,000 ഭവന യൂണിറ്റുകളുടെ കുറവാണ് രാജ്യത്തുണ്ടായത്. വിദ്യാഭ്യാസ അവസരങ്ങൾക്ക് പുറമെ സ്ഥിരതാമസമാക്കാനും ലക്ഷ്യമിട്ടാണ് പലരും കാനഡയിലേക്കെത്തുന്നത്.
സ്വകാര്യ പരിശീലന സ്ഥാപനങ്ങളിൽ മിനിമം ഭാഷ ആവശ്യകത എന്ന മാനദണ്ഡം കൊണ്ടുവരിക. തൊഴിൽ വിപണി ആവശ്യകതകൾക്കും ബിരുദ നിലവാരത്തിനും ഉയർന്ന നിലവാരം സ്ഥാപിക്കുക എന്നിങ്ങനെ ബ്രിട്ടീഷ് കൊളംബിയ നിയന്ത്രണ പദ്ധതികൾ പുതുക്കുന്നുമുണ്ട്. കേരളത്തിൽ നിന്നും വൻതോതിൽ വിദ്യാർഥികൾ കനഡയിൽ ഉപരിപഠനത്തിനായി എത്തുന്നുണ്ട്.







