ലണ്ടന്‍: കാനഡയ്ക്ക് പിന്നാലെ വിദേശ വിദ്യാർത്ഥികളുടെ കാര്യത്തില്‍ പുതിയ നിയന്ത്രണവുമായി യുകെയും. വിദേശത്ത് നിന്നും വരുന്ന വിദ്യാർത്ഥികളുടെ ഗുണനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. പ്രത്യക്ഷത്തില്‍ ഈ നീക്കം ഗുണപരമാണെങ്കിലും ഇന്ത്യ ഉള്‍പ്പെടേയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഇളവ് വരുത്തിയേക്കും.
ഉയർന്ന ട്യൂഷൻ ഫീസ് നൽകുന്ന വിദേശ വിദേശ വിദ്യാർത്ഥികളുടെ പ്രവേശന നിലവാരം സർവകലാശാലകൾ വലിയ തോതില്‍ താഴ്ത്തുന്നുവെന്ന ആരോപണം യുകെയില്‍ അടുത്തിടെ ശക്തമായിരുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സർവ്വകലാശാലകള്‍ നടത്തുന്ന ഇത്തരം നീക്കം രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തെ തകർക്കുമെന്നായിരുന്നു പ്രധാന ആരോപണം. ഇതോടെയാണ് അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശന നടപടികൾ പുനഃപരിശോധിക്കാൻ യുകെ തീരുമാനിച്ചതെന്നാണ് ഗാർഡിയന് റിപ്പോർട്ട് ചെയ്യുന്നത്.
140 യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിക്കുന്ന യുകെ യൂണിവേഴ്സിറ്റീസ് അന്താരാഷ്ട്ര ഫൗണ്ടേഷൻ പ്രോഗ്രാമുകളും വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ റിക്രൂട്ട്മെൻ്റ് ഏജൻ്റുമാരുടെ ആവശ്യകതയും അവലോകനം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യം കൃത്യമായി പഠിച്ചതിന് ശേഷം വിദേശ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. അതായത് ഫലത്തില്‍ ഉന്നത ഗുണനിലവാരമുള്ള വിദ്യാർത്ഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.







