തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യയിൽ യുവാക്കളുടെ സ്ഥിതി അതീവ ദയനീയ അവസ്ഥയിലേക്ക്. രാജ്യത്ത് തൊഴിൽരഹിതരായ വിഭാഗത്തിലെ 83 ശതമാനവും യുവാക്കളാണെന്ന് വ്യക്തമാക്കിയുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്റ് (ഐഎച്ച്ഡി) റിപ്പോർട്ട് പുറത്തുവന്നു. മൊത്തം തൊഴിൽരഹിതരായ യുവാക്കളിൽ, കുറഞ്ഞത് സെക്കൻഡറി വിദ്യാഭ്യാസമെങ്കിലും ഉള്ള, വിദ്യാസമ്പന്നരായ യുവാക്കളുടെ അനുപാതം 2000ൽ 35.2 ശതമാനത്തിൽ നിന്ന് 2022ൽ 65.7 ശതമാനമായി വർധിച്ചു. ദരിദ്ര സംസ്ഥാനങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലും സെക്കൻണ്ടറി വിദ്യാഭ്യാസത്തിനു ശേഷമുള്ള കൊഴിഞ്ഞുപോക്കും ഉയർന്ന നിലയിലാണ്. ഉന്നതവിദ്യാഭ്യാസത്തിൽ പ്രവേശനം വർധിക്കുന്നുണ്ടെങ്കിലും, ഗുണനിലവാരം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം സ്കൂൾ, ഉന്നത വിദ്യാഭ്യാസ തലങ്ങളിൽ പഠനത്തിൽ കാര്യമായ നിലവാരത്തകർച്ചയും കണ്ടെത്തിയിട്ടുണ്ട്. 2000 നും 2019 നും ഇടയിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ കൂടിയെങ്കിലും അതിനൊപ്പംതന്നെ തൊഴിലില്ലായ്മയും വർധിച്ചു. കോവിഡ് ഘട്ടത്തിൽ വിദ്യാസമ്പന്നരായ യുവാക്കൾ വലിയ തോതിൽ തൊഴിലില്ലായ്മയിൽ അകപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. സ്ഥിരം ജോലിയുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള വരുമാനം 2019ന് ശേഷം കുറയുകയാണ് ഉണ്ടായതെന്നും വിലയിരുത്തുന്നു.







