കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന ഇന്ത്യൻ പൗരന്മാരിൽ ഒരാൾ പഠനാനുമതി ഉപയോഗിച്ചാണ് കാനഡയിലേക്ക് കടന്നതെന്ന് റിപ്പോർട്ട്. മെയ് 3 ന് മറ്റ് രണ്ട് പേർക്കൊപ്പം അറസ്റ്റിലായ കരൺ ബ്രാർ, 2019 ൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പഞ്ചാബിലെ ബതിന്ഡയിലെ എത്തിക് വർക്ക്സ് ഇമിഗ്രേഷൻ സർവീസസ് വഴി സ്റ്റുഡൻ്റ് വിസയ്ക്ക് അപേക്ഷിച്ചതായും ദിവസങ്ങൾക്കുള്ളിൽ വിസ ലഭിച്ചതായും പറഞ്ഞു. കാനഡയിൽ സ്റ്റാൻഡേർഡ് സ്റ്റുഡൻ്റ് വിസ പ്രോസസ്സിംഗ് സമയം ഏകദേശം 7-9 ആഴ്ചയാണ്. കാനഡ ആസ്ഥാനമായുള്ള ഗ്ലോബൽ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
EthicWorks ഇമിഗ്രേഷൻ സർവീസസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം വ്യക്തമാക്കി ഒരു പ്രൊമോഷണൽ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. അതിൽ കനേഡിയൻ സ്റ്റഡി പെർമിറ്റുള്ള പാസ്‌പോർട്ട് കൈവശം വച്ചിരിക്കുന്ന ബ്രാറിൻ്റെ ഫോട്ടോയുണ്ട്. എന്നാൽ, വീഡിയോ ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. “കാനഡ സ്റ്റഡി വിസയ്ക്ക് അഭിനന്ദനങ്ങൾ കരൺ ബ്രാർ… കോട്കപുരയിൽ നിന്നുള്ള ഒരു ക്ലൈൻ്റ്,” എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്.
നേരത്തെ നിജ്ജാർ കൊല്ലപ്പെടുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. 2020-ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ, 2023 ജൂൺ 18-ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് വെടിയേറ്റാണ് നിജ്ജാർ കൊല്ലപ്പെട്ടത്.
സിബിഎസ് നെറ്റ്‌വർക്കിൻ്റെ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെൻ്ററി പരമ്പരയായ ‘ദി ഫിഫ്ത്ത് എസ്റ്റേറ്റ്’-ൽ നിന്ന് സിബിഎസ് ന്യൂസിന് വീഡിയോ ലഭിക്കുകയായിരുന്നു. ഒന്നിലധികം ഉറവിടങ്ങൾ ഈ ദൃശ്യങ്ങൾ പരിശോധിച്ചുവെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചാരനിറത്തിലുള്ള ഡോഡ്ജ് റാം പിക്കപ്പ് ട്രക്കിൽ ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് നിജ്ജാർ ഇറങ്ങിപ്പോകുന്നത് വീഡിയോയിൽ കാണാം. ഒരു വെളുത്ത സെഡാൻ അടുത്തുള്ള റോഡിലൂടെ പോകുന്നതും പിന്നീട് എക്സിറ്റിനടുത്തെത്തുമ്പോൾ കാർ നിജ്ജാറിൻ്റെ മുന്നിൽ വന്ന് ട്രക്ക് തടയുന്നതും വ്യക്തമാണ്. തുടർന്ന്, രണ്ട് പേർ ട്രക്കിലേക്ക് ഓടിക്കയറി നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇവർ പിന്നീട് സിൽവർ ടൊയോട്ട കാമ്രി കാറിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
നിജ്ജാർ കൊലക്കേസ് പ്രതികളെത്തിയത് സ്റ്റുഡൻ്റ് വിസയിൽ: റിപ്പോർട്ട്
Reading Time: < 1 minute






