ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ മരണവാർഷികത്തിൻ്റെ ഭാഗമായി കാനഡ പാർലമെൻ്റ് ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ ഒരു നിമിഷം മൗനം ആചരിച്ചു. കാനഡയുടെ നീക്കത്തിന് മറുപടിയായി വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ 1985ൽ ഖലിസ്ഥാനി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട എയർ ഇന്ത്യയുടെ കനിഷ്ക വിമാനത്തിലെ 329 പേരെ ആദരിക്കുന്നതിനായി ഒരു അനുസ്മരണ സമ്മേളനം പ്രഖ്യാപിച്ചു.
ഞായറാഴ്ച വൈകീട്ട് 6.30-ന് സ്റ്റാൻലി പാർക്കിലെ സെപ്പർലി പ്ലേഗ്രൗണ്ട് ഏരിയയിലാണ് അനുസ്മരണ സമ്മേളനം നടക്കുക.
“ഭീകരവാദത്തിൻ്റെ വിപത്തിനെ നേരിടുന്നതിൽ ഇന്ത്യ മുൻപന്തിയിൽ നിൽക്കുകയും ഈ ആഗോള ഭീഷണിയെ നേരിടാൻ എല്ലാ രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. 2024 ജൂൺ 23 ന് എയർ ഇന്ത്യ വിമാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ 39-ാം വാർഷികമാണ്. 86 കുട്ടികൾ ഉൾപ്പെടെ 329 നിരപരാധികൾക്ക് സിവിൽ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഈ ഭീകര ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടു.” ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂൺ 18 നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് നടന്ന വെടിവെപ്പിൽ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിൻ്റെ (കെടിഎഫ്) തലവൻ നിജ്ജാർ കൊല്ലപ്പെടുന്നത്. ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ 40 തീവ്രവാദികളുടെ പട്ടികയിൽ ഇയാളുടെ പേരും ഉണ്ടായിരുന്നു. കരൺ ബ്രാർ, അമൻദീപ് സിംഗ്, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നിവരുൾപ്പെടെ നാല് ഇന്ത്യക്കാരാണ് നിജ്ജാറിനെ കൊലപ്പെടുത്തിയ പ്രതികൾ.
കൊലപാതകത്തിൽ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ പങ്കുണ്ടെന്ന് കാനഡ അവകാശപ്പെട്ടതോടെ സംഭവം ഇരുരാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധത്തിൽ ഒരു പ്രശ്നമായിരുന്നു. എന്നാൽ, ഈ മാസം ആദ്യം ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ സർക്കാരുമായി സാമ്പത്തിക ബന്ധങ്ങളും ദേശീയ സുരക്ഷയും ഉൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു അവസരമായിട്ടാണ് താൻ കാണുന്നതെന്ന് ട്രൂഡോ മീറ്റിംഗിനെക്കുറിച്ച് പറഞ്ഞു.
ചരമവാർഷിക ദിനത്തിൽ ഖലിസ്ഥാനി ഭീകരൻ നിജ്ജാറിന് ആദരവുമായി കാനഡ പാർലമെൻ്റ് ; ശക്തമായ മറുപടിയുമായി ഇന്ത്യ
Reading Time: < 1 minute






