നവംബറിലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനായുള്ള കാത്തിരിപ്പിലാണ് ലോകം. ട്രംപും കമല ഹാരിസും നേർക്കുനേർ എത്തുന്ന പോരാട്ടം ഇതിനകം അമേരിക്കൻ ജനത ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസിന് പിന്തുണ അറിയിച്ചു കൊണ്ട് തയ്യാറാക്കിയ പ്രചാരണ ഗാനമാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്. കമലക്ക് ഇന്ത്യൻ സമൂഹത്തിലുള്ള പിന്തുണ അറിയിച്ചു കൊണ്ടാണ് ഗാനം പുറത്ത് വിട്ടത്.
‘നാച്ചോ നാച്ചോ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഹാരിസിന് വേണ്ടിയുള്ള നാഷണൽ ഫിനാൻസ് കമ്മിറ്റി അംഗമായ അജയ് ഭൂട്ടോറിയയാണ് പുറത്തിറക്കിയത്. മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ, ജോർജിയ, നെവാഡ, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടർമാരെ ഊർജസ്വലരാക്കുക, പ്രചാരണത്തിൽ വോട്ടർമാരെ ആവേശത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. 1.5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ‘ഹമാരി യെ കമലാ ഹാരിസ്’ എന്ന തുടങ്ങുന്ന ഹിന്ദി ഗാനമാണ് പ്രചാരണത്തിനായി പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തോടൊപ്പം കമല ഹാരിസിൻ്റെ വീഡിയോ രംഗങ്ങളും കാണാം. എല്ലാവരുടെയും മനസ്സ് കീഴടക്കിയ ‘ആർആർആർ’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ട്രാക്കിൽ തന്നെയാണ് ഗാനം പുനർനിർമ്മിച്ചിരിക്കുന്നത്.
റിതേഷ് പരീഖ് നിർമ്മിച്ച് ഷിബാനി കശ്യപ് ആലപിച്ച ഗാനത്തിൽ തെലുങ്ക്, തമിഴ്, ഗുജറാത്തി, പഞ്ചാബി, ഹിന്ദി ഭാഷകളിലെ പ്രധാന നേതാക്കളുടെ ആശംസ സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ഇന്ത്യൻ-അമേരിക്കക്കാർക്ക് ഉജ്ജ്വലമായ ഭാവി ഉറപ്പു നൽകുന്നുണ്ട്. ഡൊണാൾഡ് ട്രംപ് വിഭജനമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ഡെമോക്രാറ്റിക്ക് വക്താവ് അജയ് ജയിൻ ഭുത്തോറിയ കൂട്ടിച്ചേർത്തു. പ്രചാരണത്തിന് വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഇനിയും കൂടുതൽ ബോളിവുഡ് സംഗീത വീഡിയോകൾ പുറത്തിറക്കാനാണ് തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്.







