അരനൂറ്റാണ്ടിനിടെ ലോകത്തെ വന്യജീവികളുടെ എണ്ണത്തില്‍ 73 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോര്‍ട്ട്. വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രണ്ടുവര്‍ഷം മുമ്പ് ഇത് 69 ശതമാനമായിരുന്നു.
ഏറ്റവും കൂടുതല്‍ കുറവുണ്ടായത് ശുദ്ധജല ആവാസവ്യസ്ഥയിലാണ്- 85%. കരയിലെ ജൈവവൈവിധ്യത്തില്‍ 69 ശതമാനവും സമുദ്രത്തില്‍ 56 ശതമാനവും കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യജീവി ആവാസവ്യവസ്ഥകളില്‍ മനുഷ്യ ഇടപെല്‍ അടിയന്തരമായി കുറയ്ക്കണമെന്നും ജൈവവൈവിധ്യം സംരക്ഷിക്കാന്‍ അടിയന്തര നടപടിവേണമെന്നും വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യ- പെസഫിക് മേഖലയില്‍ മറ്റ് സാഹചര്യങ്ങള്‍ക്കുപുറമേ മലിനീകരണവും ജൈവവിധ്യത്തിന് ഭീഷണിയാവുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലാറ്റിന്‍ അമേരിക്കയിലും കരീബിയയിലുമാണ് കൂടുതല്‍ കുറവ് രേഖപ്പെടുത്തിയത്. 95% കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ആഫ്രിക്കയില്‍ 76 ശതമാനവും ഏഷ്യ-പെസഫിക് മേഖലയില്‍ 60 ശതമാനവുമാണ് കുറവുണ്ടായിട്ടുള്ളത്. ഇക്കാര്യത്തിൽ താരതമ്യേന ഭേദപ്പെട്ട നിലയുള്ളത് യൂറോപ്യൻ രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.







