അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനായി പാട്ടിലൂടെ വോട്ട് പിടിക്കാൻ ഇതിഹാസ സംഗീതജ്ഞൻ എ.ആർ റഹ്മാൻ. കമലയ്ക്ക് പന്തുണയറിച്ച് 30 മിനിറ്റ് ദൈർഘ്യമുള്ള പ്രകടനത്തിന്റെ വീഡിയോ റഹ്മാൻ റെക്കോർഡ് ചെയ്‌തു. നവംബർ 5ന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കമലയുടെ പ്രസിഡൻഷ്യൽ പ്രചാരണത്തിന് ഇത് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലയ്ക്ക് പിന്തുണയറിയിച്ച് രംഗത്തുവന്ന പ്രശസ്ത അന്താരാഷ്ട്ര കലാകാരിൽ ആദ്യത്തെയാളാണ് റഹ്മാൻ. ദി ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻ്റേർസ് വിക്ടറി ഫണ്ട് ( എഎപിഐ) സംഘടിപ്പിക്കുന്ന പരിപാടിയിൽ റഹ്മാൻ കമലയ്ക്കു വേണ്ടി റെക്കോർഡ് ചെയ്ത വീഡിയോ പ്രദർശിപ്പിക്കും. റഹ്മാൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളെ ഉൾപ്പെടുത്തി 30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് കമലയ്ക്കു വേണ്ടി തയാറാക്കിയിരിക്കുന്നത്.
അമേരിക്കയുടെ പുരോഗതിക്കും പ്രാതിനിധ്യത്തിനും വേണ്ടി നിലകൊള്ളുന്നവർക്കുള്ള ഐക്യദാർഢ്യമാണ് ഈ പ്രകടനത്തിലൂടെ റഹ്മാൻ ലക്ഷ്യം വെക്കുന്നതെന്ന് എഎപിഐ വിക്ടറി ഫണ്ട് ചെയർമാൻ ശേഖർ നരസിംഹൻ പറഞ്ഞു. കേവലം ഒരു സംഗീത പരിപാടി എന്നതിലുപരി, രാജ്യത്തിന്റെ പുരോഗതിക്കായി വോട്ടുചെയ്യാനുള്ള ആഹ്വാനമാണിതെന്നും അദ്ദേഹം പറഞ്ഞു.







