വാഷിങ്ടൺ: ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം മൂർച്ഛിക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണം. ഏറെ കോളിളക്കം സൃഷ്ടിച്ച ഹർദീപ് സിങ് നിജ്ജാർ വധം നടന്നത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ അറിവോടെയും അംഗീകാരത്തോടെയുമാണെന്നാണു പുതിയ ആരോപണം. നിരവധി സിഖ് വിഘടനവാദി നേതാക്കളെ വധിക്കാൻ കേന്ദ്രം ആസൂത്രണം ചെയ്യുന്നുവെന്നും ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിനെയാണ് കൃത്യം നിർവഹിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും കാനഡ വൃത്തങ്ങളെ ഉദ്ധരിച്ച് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
കാനഡയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധികളുടെ ആശയവിനിമയങ്ങളിൽനിന്നും മറ്റു വിവരങ്ങളിൽനിന്നുമാണ് കേന്ദ്ര സർക്കാരിലെ ഉന്നതനും ഇന്ത്യൻ രഹസ്യാന്വേഷണ സംഘമായ ‘റോ’യിലെ വൃത്തങ്ങളും ചേർന്ന് ഇത്തരമൊരു ആസൂത്രണം നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാനഡയിലെ ആറ് ഇന്ത്യൻ നയതന്ത്ര പ്രതിനിധികളാണ് സിഖ് നേതാക്കളെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്തിനൽകിയതെന്നും ആരോപണമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരോടും നാട്ടിലേക്കു മടങ്ങാൻ കാനഡ ഉത്തരവിട്ടിരുന്നു. പിന്നാലെ സുരക്ഷാ ഭീഷണി മുൻനിർത്തി ആറ് ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിച്ചു. ന്യൂഡൽഹിയിലെ കാനഡ എംബസിയിലുള്ള ആറ് നയതന്ത്ര പ്രതിനിധികളെ കേന്ദ്രം പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. 2023 ജൂൺ 18നായിരുന്നു ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടത്.







