വാഷിങ്ടൺ: അനധികൃതമായി രാജ്യത്ത് തങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ചാർട്ടർ വിമാനങ്ങളിൽ നാടുകടത്തി അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇന്ത്യയുടെ സഹകരണത്തോടെ ഒക്ടോബർ 22 നാണ് ഇത്തരത്തില്‍ നടപടിയെന്ന് യുഎസ് വ്യക്തമാക്കി.
അമേരിക്കയിൽ തുടരാൻ നിയമപരമായ അനുമതിയില്ലാത്ത ഇന്ത്യൻ പൗരന്മാർരെ വേഗത്തിൽ നീക്കം ചെയ്യും. കുടിയേറ്റത്തിന് മുതിരുന്നവർ കള്ളക്കടത്തുകാരുടെ നുണകളിൽ വീഴരുതെന്നും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റി എ കനേഗല്ലോ പഞ്ഞു.
ആഭ്യന്തര സുരക്ഷാ വകുപ്പ് യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നത് തുടരുമെന്നും, അമേരിക്കയിൽ തുടരാൻ അനുവാദമില്ലാത്തവരെ വേഗത്തിൽ തിരിച്ചയക്കുന്നതിലൂടെ നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും യുഎസ് അറിയിച്ചു.
2024 സാമ്പത്തിക വർഷത്തിൽ 160,000-ത്തിലധികം ആളുകളെയാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഇത്തരത്തിൽ നാടുകടത്തിയത്. ഇന്ത്യ ഉൾപ്പെടെ 145 ലധികം രാജ്യങ്ങളിലേക്ക് 495-ലധികം റീപാട്രിയേഷൻ ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്താണ് ഇത് നടപ്പാക്കിയത്. അനധികൃതമായി യുഎസിൽ തങ്ങുന്ന വിദേശികളെ സ്വദേശത്തേക്ക് മടക്കി അയക്കാൻ പല രാജ്യങ്ങളുമായും തങ്ങൾ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു.







