കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് വിശ്വാസികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പീൽ റീജണൽ പോലീസ്. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിനും വിശ്വാസികൾക്കും നേരെയാണ് ഖലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ശനിയാഴ്ചയാണ് ഖലിസ്ഥാൻ പതാകകളുമേന്തി അതിക്രമിച്ച് കയറിയ ഒരുസംഘം വിശ്വാസികളെ കൈയേറ്റം ചെയ്തത്.
വടികളുമായെത്തിയ സംഘം ക്ഷേത്രത്തിന് അകത്തും പുറത്തുമായി വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്കിടെയായിരുന്നു ആക്രമണം. നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റർ അക്രമികൾ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ ഒട്ടിച്ചു. കാനഡയിൽ ഈ വർഷം മൂന്നാമത്തെ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് ഖലിസ്ഥാൻ ആക്രമണം ഉണ്ടാകുന്നത്.
നഗരത്തിൻ്റെ വടക്കുകിഴക്കൻ അറ്റത്ത് നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡം പ്രകാരം പ്രതിഷേധിക്കാനുള്ള വ്യക്തിഗത അവകാശങ്ങളെ ഞങ്ങൾ മാനിക്കുമ്പോഴുംം, പൊതു ക്രമം നിലനിർത്തുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങൾക്ക് കടമയും ഉത്തരവാദിത്തവുമുണ്ടെന്ന് പീൽ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ഓരോ കനേഡിയനും അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കാൻ പൂർണസ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ എക്സിൽ കുറിച്ചു. ഖലിസ്ഥാൻ തീവ്രവാദികൾ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ പറഞ്ഞു.







