ന്യൂഡൽഹി: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ബോധപൂർവമായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം അക്രമങ്ങൾ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ലെന്നും കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും എക്സിൽ മോദി വ്യക്തമാക്കി.
“തീവ്രവാദികളും വിഘടനവാദികളും നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നതായും എല്ലാ ആരാധനാലയങ്ങളും മതിയായ രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ കനേഡിയൻ സർക്കാറിനോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിനും വിശ്വാസികൾക്കും നേരെയാണ് ഖലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ശനിയാഴ്ചയാണ് ഖലിസ്ഥാൻ പതാകകളുമേന്തി അതിക്രമിച്ച് കയറിയ ഒരുസംഘം വിശ്വാസികളെ കൈയേറ്റം ചെയ്തത്.
വടികളുമായെത്തിയ സംഘം ക്ഷേത്രത്തിന് അകത്തും പുറത്തുമായി വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്കിടെയായിരുന്നു ആക്രമണം. നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റർ അക്രമികൾ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ ഒട്ടിച്ചു. കാനഡയിൽ ഈ വർഷം മൂന്നാമത്തെ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് ഖലിസ്ഥാൻ ആക്രമണം ഉണ്ടാകുന്നത്.







