2025ല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ലോകത്തെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിക്കുമ്പോൾ കാനഡ പത്താം സ്ഥാനത്തെന്ന് റിപ്പോർട്ട്. യുകെയെ മറികടന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന പദവി ഇന്ത്യ കൈവരിക്കും. അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി 4,340 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. എന്നാൽ കാനഡ പട്ടികയില്‍ പത്താം സ്ഥാനത്തെത്തുകയെന്നും രാജ്യത്തിന്റെ ജിഡിപി 2,361 ബില്യണ്‍ ഡോളറായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിന്റെ ജിഡിപി 29,840 ബില്യണ്‍ ഡോളറായി അമേരിക്ക പട്ടികയില്‍ ഒന്നാം സ്ഥാനം തുടരും. രണ്ടാം സ്ഥാനം ചൈനയ്ക്കും, മൂന്നാം സ്ഥാനം ജര്‍മ്മനിക്കുമായിരിക്കും. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ അഞ്ചാം സ്ഥാനത്തെത്തുമെന്ന് പ്രവചിക്കപ്പെടുന്ന ജപ്പാന്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്നും പറയുന്നു. യുകെ ആറാം സ്ഥാനത്തും, ഫ്രാന്‍സ് ഏഴാം സ്ഥാനത്തും ബ്രസീല്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ എട്ടും ഒന്‍പതും സ്ഥാനത്തെത്തുമെന്നാണ് പ്രവചനം.







