ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്തതിന് സസ്‌പെന്‍ഡ് ചെയ്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്. പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയ്‌ക്കെതിരായാണ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഹരിന്ദര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഖലിസ്താൻ കൊടിയുമായി ഹരിന്ദര്‍ നീങ്ങുന്നത് വീഡിയോകളില്‍ വ്യക്തമാണ്. പ്രകടനത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാം.
18 കൊല്ലമായി പോലീസ് സേനയില്‍ ജോലി ചെയ്യുകയാണ് ഹരിന്ദര്‍. ഇദ്ദേഹം തൻ്റെ ചുമതലകൾ നിയമാനുസൃതമായി നിർവ്വഹിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പീൽ പോലീസ് പറഞ്ഞു.
ഖലിസ്താൻപതാകയുമായെത്തിയ പ്രക്ഷോഭകാരികൾ ഞായറാഴ്ചയാണ് ബ്രാംറ്റണിലെ ക്ഷേത്രത്തിൽ കൈയാങ്കളി നടത്തിയത്. കൈയും വടിയുമുപയോഗിച്ച് ആളുകൾ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ നയതന്ത്രകാര്യാലയം ഹിന്ദുസഭാക്ഷേത്രത്തിൽ നടത്തുന്ന പരിപാടി ഇക്കാരണത്താൽ തടസ്സപ്പെട്ടിരുന്നു.







