ഇമിഗ്രഷൻ സംവിധാനത്തെ ചൂഷണം ചെയ്തായും കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ നേരത്തെ സ്വീകരിക്കണമായിരുന്നെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യൂടൂബിൽ പങ്കു വച്ച വീഡിയോയിലൂടെയാണ് ട്രൂഡോ നിലപാട് വ്യക്തമാക്കിയത്.
2027ഓടെ കുടിയേറ്റം അഞ്ച് ലക്ഷത്തിൽ നിന്നും മൂന്നുലക്ഷത്തി അറുപത്തി അയ്യായിരം ആക്കി കുറയ്ക്കും. അടുത്ത രണ്ട് വർഷത്തിനിടെ പെർമനൻ്റ് റസിഡൻസി നല്കുവരുടെ എണ്ണം 20 ശതമാനം കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് ലോക്ക്ഡൗണുകൾക്ക് ശേഷം കാനഡയുടെ തൊഴിൽ വിപണിയെ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ കുടിയേറ്റം അനിവാര്യമായിരുന്നു. രാജ്യം വലിയൊരു മാന്ദ്യത്തിലേക്ക് പോകുന്നത് തടയാൻ ആ തീരുമാനം സഹായിച്ചു. എന്നാൽ അതിന് ശേഷം ആ സാഹചര്യത്തെ പലരും ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. ഉയർന്ന ട്യൂഷൻ ഫീസുകൾക്കായി ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത് കൂട്ടി. ചില തൊഴിൽ ദാതാക്കൾ കാനഡക്കാരായ പൗരന്മാർക്ക് ജോലി നല്കുന്നത് കുറച്ചു. ബിസിനസുകൾക്ക് അധിക തൊഴിൽ പിന്തുണ ആവശ്യമില്ലെന്ന് വ്യക്തമായതോടെ കുടിയേറ്റങ്ങൾ നിയന്ത്രിക്കാൻ തൻ്റെ സർക്കാരിന് വേഗത്തിൽ പ്രതികരിക്കാമായിരുന്നുവെന്നും ട്രൂഡോ സമ്മതിച്ചു.







