കാനഡയിൽ പഠിക്കാനെത്തിയ പതിനായിരത്തോളം വിദേശ വിദ്യാർഥികൾ വ്യാജ രേഖ ചമച്ചാണ് അഡ്മിഷൻ എടുത്തതെന്ന് റിപ്പോർട്ട്. കോളേജുകളിലെ അഡ്മിഷൻ ലെറ്ററിലാണ് തിരുമറി നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ചുമതലയുള്ള ഉന്നത ഇമിഗ്രേഷൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികളായി കാനഡയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ചിലർ അവരുടെ വിസ അപേക്ഷകൾക്കൊപ്പം കനേഡിയൻ കോളേജുകളിൽനിന്ന് ലഭിച്ചു എന്നു പറയുന്ന വ്യാജ അഡ്മിഷൻ ലെറ്ററാണ് ഹാജരാക്കിയിരിക്കുന്നത്. കനേഡിയൻ കോളേജിലോ സർവ്വകലാശാലയിലോ പഠിക്കാൻ അവർക്ക് അഡ്മിഷൻ ലഭിച്ചു എന്നു കാണിക്കുന്നതാണ് ലെറ്റർ. കാനഡയുടെ ഇമിഗ്രേഷൻ ഓഫീസ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിന് പിന്നാലെ വിസ അപ്ലിക്കേഷനുകളിൽ സൂഷ്മ പരിശോധന നടത്താൻ ഇമിഗ്രേഷൻ വിഭാഗം തീരുമാനിച്ചിരിക്കുകയാണ്. സിസ്റ്റത്തെ കബളിപ്പിച്ച് കാനഡയിലേക്ക് കടക്കുന്നതിന് ധാരാളം ആളുകൾ ഇത്തരത്തിലുള്ള വ്യാജ കത്തുകൾ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. സ്ഥിരതാമസത്തിനായി അപേക്ഷിച്ച ഒരു കൂട്ടം അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ നാടുകടത്താനുള്ള തീരുമാനം കാനഡ എടുത്തിരുന്നു. തുടർന്നാണ് കർശനമായ പരിശോധനകൾ കൊണ്ടുവന്നത്.







