ഇസ്രയേൽ പശ്ചിമേഷ്യയിൽ നടത്തുന്ന കൂട്ടകുരുതിയിൽ കൊല്ലപ്പെട്ടത് നിരവധി കുട്ടികൾ. രണ്ടുമാസമായി ലബനനിലേക്ക് കടുത്ത ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഈ ആക്രമണങ്ങളിൽ 231 കുട്ടികൾ കൊല്ലപ്പെട്ടതായി യുനിസെഫ്. ദിവസവും മൂന്നു കുട്ടികളെങ്കിലും യുദ്ധഭൂമിയിൽ കൊല്ലപ്പെടുന്നുണ്ട്.
ഗാസയിൽ ഇസ്രയേൽ നടത്തിയ കുരുതിയിൽ 17,400 കുട്ടികൾ കൊല്ലപ്പെട്ടതായണ് ഔദ്യോഗിക കണക്ക്. ലബനനിൽ കുട്ടികൾ കൊല്ലപ്പെടുന്നതിൽ ശക്തമായ പ്രതിഷേധവും പ്രതികരണങ്ങളും ഉണ്ടാകുന്നില്ലെന്നും യുനിസെഫ് വക്താവ് ജെയിംസ് എൽഡർ ന്യൂയോർക്കിൽ മാധ്യമങ്ങളോട് പറഞ്ഞു.
കൊടുംപട്ടിണി മൂലം വലയുന്ന തെക്കൻ ഗാസയിലേക്ക് ഭക്ഷണം ഉൾപ്പെടെ അവശ്യവസ്തുക്കളുമായി എത്തിയ 100 ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടതായും യുഎൻ അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ വാഹനങ്ങൾക്കുനേരെ ഗ്രനേഡ് എറിയുകയും കൊള്ളയടിക്കുകയും ചെയ്തു.
വാഹനവ്യൂഹത്തിലെ 97 ട്രക്കിലും ഭക്ഷ്യവസ്തുക്കളായിരുന്നു. ഇസ്രയേൽ നിയന്ത്രിക്കുന്ന ടെരെം ഷാലോം ക്രോസിങ്ങിൽക്കൂടി കടന്നുപോകുമ്പോഴായിരുന്നു വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടന്നത് എന്നത് ഇക്കാര്യത്തിലും ഇസ്രയേലിന്റെ കൈകൾ ഉണ്ടെന്ന സംശയം ജനിപ്പിക്കുന്നു. . ഗാസമുനമ്പിൽ 20 ലക്ഷം പേർ കടുത്ത പട്ടിണി അഭിമുഖീകരിക്കെയാണ് ഭക്ഷ്യവസ്തുക്കൾ മോഷ്ടിക്കപ്പെട്ടത്.







