കാനഡയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ട് അങ്ങേയറ്റം ഞെട്ടൽ ഉളവാക്കുന്നതാണ്. 25ശതമാനം മാതാപിതാക്കളും പട്ടിണി കിടന്ന് കുഞ്ഞുങ്ങളെ വളർത്തുന്നുവെന്നാണ് റിപ്പോർട്ട്. തങ്ങളുടെ ആഹാരം കട്ട് ചെയ്ത് കുഞ്ഞുങ്ങൾക്ക് മതിയായ പോഷണം ഉറപ്പുവരുത്തുകയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. താമസസ്ഥലം, ജോലി, പണപ്പെരുപ്പം ഈ വിഷയങ്ങളിലാണ് ആളുകൾ പ്രതിസന്ധി നേരിടുന്നത്. കാനഡയിലെ നാലിലൊന്ന് മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് നല്ല ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അവരുടെ ഭക്ഷണ ഉപഭോഗം വെട്ടിക്കുറച്ചതായി രാജ്യത്തെ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് വെളിപ്പെടുത്തിയത്.
നവംബർ 21-ന് പുറത്തിറക്കിയ സാൽവേഷൻ ആർമിയുടെ റിപ്പോർട്ട് പ്രകാരം സർവേയിൽ പങ്കെടുത്തവരിൽ 90% പേരും മറ്റ് സാമ്പത്തിക മുൻഗണനകൾക്കായി പണം ലാഭിക്കേണ്ടതിനാൽ പലചരക്ക് സാധനങ്ങൾക്കുള്ള ചെലവ് കുറച്ചതായും പറയുന്നു. അവശ്യവസ്തുക്കൾക്കുള്ള ചരക്കുസേവന നികുതിയിൽ ഇളവ് പ്രഖ്യാപിക്കുമെന്ന് കരുതുന്ന സമയത്താണ് പുതിയ റിപ്പോർട്ട്. രാജ്യം അഫോർഡബിലിറ്റി പ്രതിസന്ധി നേരിടുന്ന നേരത്ത് കുടുംബത്തിന് ഇതല്ലാതെ മറ്റു മാർഗങ്ങളില്ലാതെ പോവുകയാണ്.
കാനഡയിലെ ഫൂഡ് ബാങ്കുകളും സമാന പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ വിദ്യാർഥികളെ തിരിച്ചയക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. താമസവാടക, പലചരക്കു സാധനങ്ങളുടെ വിലയുൾപ്പെടെ കാനഡയിൽ താങ്ങാവുന്നതിലും അപ്പുറമാണ്. 24ശതമാനം മാതാപിതാക്കളും തങ്ങൾ നേരിടുന്ന പ്രതിസന്ധി തുറന്നുപറയുന്നുണ്ട്.







