വാഷിങ്‌ടൺ: അമേരിക്കയുടെ 47–-ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച അധികാരമമേൽക്കും. യുഎസ് ക്യാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലാണ് സത്യപ്രതിജ്ഞ. 1985ൽ റോണൾഡ് റീഗനുശേഷം ആദ്യമായാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ അകത്തെ വേദിയിൽ നടത്തുന്നത്.താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസായി താഴ്‌ന്നതിനാലാണ് പരേഡടക്കം അകത്തേക്ക് മാറ്റിയത്.
ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കാൻ ട്രംപ് അനുകൂലികൾ ആക്രമണം നടത്തിയ ക്യാപിറ്റോളിലേക്ക് നാലുവഷത്തിനുശേഷം ആദ്യമായാണ് ട്രംപ് മടങ്ങിവരുന്നതെന്ന പ്രത്യേകതയുമുണ്ട്. മുൻ പ്രസിഡന്റുമാർ, വിവിധ രാജ്യങ്ങളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പ്രസിഡന്റ് പദവിയിൽ രണ്ടാംവട്ടമെത്തുന്ന ട്രംപിന്റെ സത്യപ്രതിജ്ഞ. ആദ്യ ദിവസംതന്നെ ട്രംപ് 100 എക്‌സിക്യൂട്ടീവ് ഓർഡറുകളിൽ ഒപ്പിടുമെന്നാണ് വിവരം.






